ഗുരു!

 സ്‌നേഹമനർഗളമാക്കുവാനാകാത്ത

ലോകസമസ്യയെൻ നോവലിൻ നോവെന്നു-

മേകസമസ്യയതെന്നുമോതും പ്രിയ

സ്‌നേഹിതാ സ്‌നേഹം കവിതപോൽ നിന്നിലൂ-

ടെന്നും ഒഴുകിടാൻ ലോകത്തെയെന്തിനും 

നിത്യം പഴിക്കാതെ നിന്നുള്ളിലുള്ള നിൻ

ആർദ്രഭാവത്തിന്നുറവ കണ്ടെത്തുക!


ഉള്ളിലെ ഉള്ളിയാം സ്‌നേഹം മുളയ്ക്കുവാൻ

നിൻ കുടുംബത്തിന്റെ ഉള്ളിൽ നട്ടീടണം 

നിൻ കുടുംബാംഗങ്ങളെപ്പോലെതന്നെ നീ

നിന്നയൽകാരെയും കണ്ടു സ്‌നേഹിക്കണം!

ഉള്ളിൽ പുറത്തിന്റെ ബിംബമേയുള്ളെന്നു-

മുള്ളിത്തൊലിക്കുള്ളിലില്ല നാമ്പെന്നുമാർ

ചൊന്നു? ഞാൻ ഉള്ളിതൻ ഗന്ധമെന്നോണമു-

ള്ളൊന്നതിൽ സത്യമായുണ്ടെന്നു കാണ്മവൻ!

മണ്ണിളക്കേണ്ട, വേരെങ്ങനെയാം പടർ-

ന്നുള്ളിതൻ കാമ്പു നാമ്പാക്കി മാറ്റുന്നതാ-

യുള്ളിലെ കൺകളാൽ കണ്ടറിഞ്ഞല്ലൊ ഞാൻ!

ആയതിന്നാണെഴുത്തെന്നിലും നിന്നിലും 

ആയിരം കൺകളിൽ കണ്ണീർ സ്രവിപ്പിക്കു-

മാർദ്രഭാവം, നീയറിഞ്ഞീടുകൻപനു-

കമ്പയാകാനരുൾ നല്കുകിൽ നീ ഗുരു!


Comments