പുത്രനിൽനിന്നു പിതാവിലേക്ക്
സാധു ഇട്ടിയവിരായുടെ ആത്മകഥയില്നിന്ന്)
കര്ത്താവിന്റെ അഗതിയായി യാത്രചെയ്തും പ്രസംഗിച്ചും ഇരുപതു കൊല്ലം ചെലവഴിച്ചതോടെ, ഇനി, വിവാഹിതനായി കുടുംബജീവിതത്തിലൂടെയായിരിക്കണം എന്റെ സാക്ഷ്യം എന്ന വിചാരം എനിക്കുണ്ടായി.
വെള്ളത്തില്‍ ഒഴുകി നടക്കുന്ന തേങ്ങായ്ക്ക് പലേടത്തും പോകാം. തീര്ത്ഥകേന്ദ്രങ്ങളായ വേളാങ്കണ്ണിയിലും വല്ലാര്പാടത്തും ഒഴുകിയെത്താം. പക്ഷേ, അങ്ങനെ യാത്ര ചെയ്യുന്നിടത്തും ഒഴുകി നടക്കുന്നിടത്തും അതിന് വലിയ തെങ്ങായി വളര്ന്ന് ഫലം പുറപ്പെടുവിക്കാനാവുകയില്ല. ഏതെങ്കിലും ഒരു സ്ഥലത്ത് മണ്ണില്‍ ഉറച്ചു നിന്നു വളര്ന്നെങ്കിലേ അതിനു തെങ്ങായി വളര്ന്ന് നല്ല ഫലം പുറപ്പെടുവിക്കാനാവുകയുള്ളൂ. സ്ഥലകാല ബന്ധിതമായി നിന്നിട്ടു വേണം അതിനു സ്ഥലകാലാതീതമായി വളരാന്‍.
താദൃശമായ ഒരു സവിശേഷത(dimension) എന്റെ ജീവിതത്തിനുണ്ടായിരിക്കണമെന്നും, അതിനു ഞാന്‍ ഇനി വിവാഹിതനാവുകയാണു വേണ്ടതെന്നും എനിക്കു തോന്നി.
ഇരുപതു കൊല്ലമായി ശീലിച്ച രീതി വിട്ട് വേറൊരു രീതി സ്വീകരിക്കുക എനിക്കു വിഷമമായിരുന്നു. അതുകൊണ്ട് വിവാഹിതനാവുക എന്ന വിചാരം പിശാചിന്റെ കുതന്ത്രമായിരിക്കണമെന്നാണ് (ഈശോസഭയില്നിന്നു പോരാന്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് അനുഭവപ്പെട്ടതു പോലെ) ആദ്യമൊക്കെ എനിക്കു തോന്നിയത്.
ഒരു പരിത്യാഗി ആയിട്ടാണ് 20 കൊല്ലത്തെ എന്റെ പ്രത്യേക സാക്ഷ്യം കൊണ്ട് പലരും എന്നെ കണ്ടിരുന്നത്. അങ്ങനെയിരിക്കെ ഞാന്‍ വിവാഹിതനായാല്‍ അത് അനേകര്ക്ക് ഉതപ്പിനു കാരണമാകുമെന്നും എല്ലാവരും കള്ളസന്ന്യാസിയായിട്ടും തട്ടിപ്പൂകാരനായിട്ടും സൂത്രശാലിയായിട്ടും ആയിരിക്കും എന്നെ കാണുകയെന്നും എനിക്കു തോന്നി.
ജീവിച്ചു പോന്ന രീതി, ശീലിച്ച വേഷം, മുതലായവ മാറുന്ന കാര്യം നമുക്കു വിഷമകരമാണ്. പരിചയിച്ച ആശയങ്ങളും അനുഷ്ഠാനങ്ങളും ഒരു തരത്തില്‍ മയക്കുമരുന്നുകളെപ്പോലെ നമ്മളെ അടിമകളാക്കുന്നു. അവയുടെ പിടിയില്‍ നിന്നു രക്ഷപെടുന്ന കാര്യവും ബുദ്ധിമുട്ടുള്ളതാണ്.
വീണ്ടും ഒരു പ്രതിസന്ധിയിലായ ഞാന്‍ എന്നെ വളരെ സ്നേഹിച്ചിരുന്ന എന്റെ ചേട്ടനോട് ഇക്കാര്യത്തെപ്പറ്റി സംസാരിച്ചു. ''തീര്ച്ചയായും നീ വിവാഹിതനാവണം. ആരോഗ്യമുള്ളപ്പോള്‍ ഇങ്ങനെയൊക്കെ നടക്കാം. പ്രായമായി, നിവൃത്തിയില്ലാതാകുമ്പോള്‍ നിന്റെ സഹായത്തിന് ആരാണ് ഉണ്ടായിരിക്കുക? ദൈവം തമ്പുരാന്‍ തോന്നിച്ചതാണ് നീ കല്യാണം കഴിക്കണമെന്ന്'' എന്നായിരുന്നു ചേട്ടന്റെ അഭിപ്രായം.
ചില വൈദികരുടെ അഭിപ്രായവും ഞാന്‍ ആരായുകയുണ്ടായി. ''ചിലര്ക്ക് ഉതപ്പു തോന്നിയേക്കാമെങ്കിലും അതു സാരമാക്കാനില്ല. ഇട്ടിയവിരാ വിവാഹം കഴിക്കുകയാണു വേണ്ടത്'' എന്നാണ് അവരില്‍ പലരും അഭിപ്രായപ്പെട്ടത്.
1978 ഫെബ്രുവരി
2-ാം തീയതി തിരുവല്ലാ രൂപതയിലെ പ്ലാങ്കമണ്‍ ഇടവകാംഗമായ മണലേല്‍ ജോസഫ് - മറിയാമ്മ മകള്‍ ലാലിക്കുട്ടിയുമായുള്ള എന്റെ വിവാഹം, കോതമംഗലം സെന്റ് ജോര്ജ്ജ് കത്തീഡ്രലില്‍ വച്ച്, അഭിവന്ദ്യ ജോര്ജ്ജ് പുന്നക്കോട്ടില്‍ പിതാവ് (കോതമംഗലം രൂപതാ മെത്രാന്‍) ആശീര്വദിച്ചു. അന്നത്തെ വികാരി ജനറലായിരുന്ന മോണ്‍സിഞ്ഞോര്‍ മാത്യു വെള്ളാങ്കലച്ചന് ഒരു നല്ല പ്രസംഗം പറയുകയും ചെയ്തു.
എന്റെ ചില ബന്ധുക്കളും സ്നേഹിതന്മാരും അതുപോലെ ലാലിക്കുട്ടിയുടെ ആള്ക്കാരും വിവാഹത്തിനു വന്നിരുന്നു.
വിവാഹിതനായതില്‍ ചിലരൊക്കെ എന്നെ അനുമോദിച്ചു; ചിലരൊക്കെ പൂച്ചസന്ന്യാസിയായിട്ടും കള്ളനായിട്ടും ചിത്രീകരിച്ചു. ചിലരൊക്കെ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍, ഞാനെടുത്തത് ധീരമായ ചുവടാണ് എന്നു പറഞ്ഞ് എന്നെ പ്രശംസിച്ചു.
ശരിയായ തീരുമാനമാണ് ഞാനെടുത്തത് എന്ന ബോദ്ധ്യം എനിക്കുണ്ടായിരുന്നതുകൊണ്ടും ദൈവാനുഗ്രഹംകൊണ്ടും ധൈര്യമായി മുന്നോട്ടു പോകാന്‍ എനിക്കു സാധിച്ചു.
ചിലപ്പോഴൊക്കെ വളഞ്ഞ വരകളിലൂടെയാണ് ദൈവം തന്റെ സ്നേഹത്തില്‍ നമ്മളെ നേരെ നടത്തുന്നത് എന്നും നമ്മള് വിചാരിക്കാത്ത പല അതിശയങ്ങളും ദൈവസ്നേഹത്തിലുണ്ടെന്നും ഞാന്‍ മനസ്സിലാക്കി.
ലാലിക്കുട്ടിക്ക് എന്നെക്കാള്‍ 26 വയസ്സു കുറവാണ്. എന്റെ ജീവിത പശ്ചാത്തലമോ സാഹചര്യമോ അല്ല അവള്ക്കുണ്ടായിരുന്നത്. അവളുടെ അമ്മ ടീച്ചറായിരുന്നു. അപ്പന് ലാലിക്കുട്ടിക്ക് നാലുവയസ്സാകുന്നതിനു മുമ്പ് മരിച്ചുപോയി. ആങ്ങളമാരില്ല, ഒരു ഇളയ സഹോദരിയാണുള്ളത്.
പ്രായത്തിലും പശ്ചാത്തലത്തിലും വളരെ വ്യത്യസ്തരായതു കൊണ്ട് ലാലിക്കുട്ടിക്കും എനിക്കും ഒരുമിച്ചു പോകാന്‍ കഴിയുമോ എന്ന് സന്ദേഹിച്ചവരുണ്ടായിരുന്നു. എഴുതാനോ പ്രസംഗം ശരിയാക്കാനോ ഒന്നും എന്നെ സഹായിക്കാന്‍ ലാലിക്കുട്ടിക്കു കഴിയുകയില്ലെങ്കിലും അവള് എനിക്ക് സ്നേഹമുള്ള ഭാര്യയാണ്. ഞങ്ങളുടെ കുടുംബജീവിതം (ഇപ്പോള്‍ മുപ്പതു വര്ഷമായി) സന്തുഷ്ടവും സമാധാനപരവും ആണ്. ദൈവത്തിനു സ്തുതിയായിരിക്കട്ടെ.
1979 ഒക്ടോബര്‍ 16-ാം തീയതി, ദൈവത്തിന്റെ ഒരു വലിയ ദാനമായി ഞങ്ങള്ക്ക് ഒരു മകനുണ്ടായി. ജിജോമോന്‍ എന്നു വിളിക്കുന്ന അവന് വളര്ന്ന് M.A. B.Ed പാസ്സായി. ഇപ്പോള്‍ കോതമംഗലത്തുള്ള മൂന്നു മൈനര്‍ സെമിനാരികളില്‍ ഇംഗ്ലീഷു പഠിപ്പിക്കുന്നു. ദൈവാനുഗ്രഹത്താല്‍, സ്നേഹവും വിവേകവും അറിവും ആരോഗ്യവും ഉള്ള, വീട്ടിലെ എല്ലാ ജോലികളിലും സഹായിക്കുന്ന, നല്ല ചെറുപ്പക്കാരനാണ് ജിജോമോന്‍. (ഫോട്ടോ: ലാലിയോടും ജിജോമോനോടുംകൂടെ)
അവിവാഹിതനായി ജീവിച്ചിരുന്ന കാലത്തേതിനെക്കാള്‍ ദൈവത്തിന്റെ പൈതൃകസ്നേഹത്തെയും വാത്സല്യത്തെയും കരുതലിനെയും കരുണയെയും പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്കു സാധിച്ചിട്ടുള്ളത് ഒരു അപ്പനായതിനു ശേഷമാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
എല്ലാ ജീവജാലങ്ങളും വളരുന്നത് പുത്രനില്നിന്ന്/പുത്രിയില്നിന്ന് പിതാവിലേക്ക്/മാതാവിലേക്കാണ് (from the child to the parent).
തേങ്ങാ മുളച്ചു വളര്ന്നു തെങ്ങായി തേങ്ങാ ഉത്പാദിപ്പിച്ചു സംവഹിച്ച ശേഷം മണ്മറയുന്നു. കോഴിമുട്ട വിരിഞ്ഞ് തള്ളക്കോഴിയായി വളര്ന്ന് മുട്ടയിട്ട് കോഴിക്കുഞ്ഞുങ്ങളെ വളര്ത്തിയ ശേഷവും പശുക്കിടാവ് തള്ളപ്പശുവായി വളര്ന്ന് കിടാക്കളെ വളര്ത്തി വലുതാക്കിയശേഷവും ഇവിടെനിന്ന് നിഷ്ക്രമിക്കുന്നു. കോഴിക്കുഞ്ഞ് തള്ളക്കോഴിയെ സ്നേഹിക്കുന്നതിലേറെ തള്ളക്കോഴി കോഴിക്കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു. പശുവിനെ കിടാവു സ്നേഹിക്കുന്നതിലും ഏറെ കിടാവിനെ പശു സ്നേഹിക്കുന്നു. പൈതൃകസ്നേഹവും മാതൃസ്നേഹവും ആണ് മക്കളുടെ മാതാപിതാക്കന്മാരോടുള്ള സ്നേഹത്തിലും വലുത്. എല്ലാ ജീവജാലങ്ങളും അവയ്ക്ക് അറിഞ്ഞു കൂടെങ്കില്ത്തന്നെയും വളരുന്നത് ശിശുസഹജമായ സ്നേഹത്തില്നിന്ന് മാതാപിതാക്കന്മാരുടെ സ്നേഹത്തിലേക്കാണ്(from filial love to parental
love). ഈ വളര്ച്ചയാകട്ടെ പുത്രനില്നിന്നു പിതാവിലേക്കുള്ള നമ്മുടെ അടിസ്ഥാനപരമായ വളര്ച്ച(intrinsic growth) ആണ് ദ്യോതിപ്പിക്കുന്നത്. (മത്തായി 5: 48)
കന്യാവ്രതത്തിനും ബ്രഹ്മചര്യത്തിനും അതില്ത്തന്നെ പുണ്യം ഒന്നുമില്ല. പാറക്കല്ലും വിറകു കൊള്ളിയും ഒന്നും അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നില്ല, അവയ്ക്കൊന്നും ഒരു മോഹവിചാരവും ഇല്ല. അതുകൊണ്ട് അവയുണ്ടോ പുണ്യപ്പെട്ടവയായിത്തീരുന്നു?
അടിസ്ഥാനപരമായ നമ്മുടെ ആവശ്യങ്ങളെയും ആസക്തികളെയും നിയന്ത്രിക്കേണ്ടിടത്തും നിഗ്രഹിക്കാന്‍ പാടില്ല. നിഗ്രഹിക്കുന്നത് ആത്മഹത്യാപരമാണ്. നമ്മള് എപ്പോഴും ഭക്ഷിക്കരുത്; എന്നു വച്ച് ഒരിക്കലും ഭക്ഷിക്കാതിരുന്നാല്‍ കൊള്ളാമോ? വലിയ ഭക്തനായ ഒരാള്‍, ''എന്റെ ദൈവമേ, മൃഗങ്ങളുടെ രീതിയില്‍ വൃത്തികെട്ട ഏര്പ്പാടായ മലവിസര്ജ്ജനം ഇനിയൊരിക്കലും ഞാന്‍ ചെയ്യുകയില്ല. ദേവാലയത്തില്‍ ഇരുന്ന് എപ്പോഴും ഞാന്‍ നിന്റെ സ്തുതികള്‍ പാടട്ടെ'' എന്നു പറഞ്ഞുകൊണ്ട് എപ്പോഴും ദേവാലയത്തില്‍ ഇരുന്ന് 'സ്തോത്രം സ്തോത്രം കര്ത്താവേ' എന്നു പാടിക്കൊണ്ടിരുന്നാല്‍, അയാള്‍ ദേവാലയത്തില്‍ത്തന്നെ മലവിസര്ജ്ജനം നടത്തും, ഇളിഭ്യനാകും. മര്യാദയ്ക്ക് അയാള്‍ ഇടയ്ക്ക്, ദൈവ സ്നേഹത്തെപ്രതിതന്നെയും കക്കൂസില്‍ പോയി മലവിസര്ജ്ജനം നടത്തണം.
ലൈംഗികത ദൈവത്തിന്റെ ദാനമാണ്. ലൈംഗികചോദനകള്‍ നിയന്ത്രിക്കേണ്ടവയാണെങ്കില്ക്കൂടി നിഗ്രഹിക്കരുതാത്തവയാണ്. നിഗ്രഹിക്കാന്‍ ശ്രമിക്കുന്നിടത്ത് ''ഞാന്‍ കര്‍ത്താവിനോടുള്ള സ്നേഹത്തെ പ്രതി ഒരിക്കലും ഭക്ഷിക്കുകയില്ല'' എന്നു പറയുന്നയാള്‍ കട്ടുതിന്നുന്നതുപോലെ നമ്മള് വളഞ്ഞ വഴികള്‍ സ്വീകരിച്ചെന്നു വരും.
ദൈവസ്നേഹത്തിനു വേണ്ടിയും പുണ്യത്തിനു വേണ്ടിയും ദൈവം ആഗ്രഹിക്കാത്തത് ഒന്നും നമ്മള് ചെയ്യണ്ടാ. ആഹാരനീഹാരാദികളിലെന്നതുപോലെ ലൈംഗികതയിലും നമുക്കു നിയന്ത്രണമാണു വേണ്ടത്; നിഗ്രഹമല്ല.
നമ്മുടെ സഭയില്‍ ബ്രഹ്മചര്യം ശീലിക്കുന്ന സന്ന്യസ്തര്‍ ഉണ്ട്. അവരുടെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ ആദരിക്കുന്നു; ത്യാഗമനസ്ഥിതിയെ ഞാന്‍ അഭിനന്ദിക്കുന്നു. അവരൊക്കെ എന്നോടു വളരെ സ്നേഹം കാണിച്ചിട്ടുണ്ട്. അതിന് അവരോടെനിക്കു നന്ദിയുണ്ട്. എന്നാലും കുറെ കഴിയുമ്പോള് ഇപ്പോഴത്തെ രീതിയിലുള്ള കന്യാവ്രതവും നിത്യബ്രഹ്മചര്യവും നിന്നുപോകും എന്നാണ് എന്റെ വിചാരം.
ഒരു കാലത്ത്, സിസ്റ്റൈന്‍ ചാപ്പലിലെ പാട്ടുകാരായ കുട്ടികളുടെ സ്വരം മാറിപ്പോകാതിരിക്കുന്നതിനുവേണ്ടി, ദൈവസ്തുതിക്കായി അവര്‍ എന്നും മധുരമായി പാടുന്നതിനു വേണ്ടി, അവരെ ഷണ്ഡന്മാരാക്കിയിരുന്നു. പിന്നീട് അത് ക്രൂരവും അധാര്മ്മികവും ആണെന്ന് സഭാധികാരികള്ക്ക് ബോദ്ധ്യമായതോടെ, നിര്ത്തലാക്കപ്പെട്ടു. അതുപോലെ ഇന്നത്തെ വൈദികബ്രഹ്മചര്യവും നിത്യകന്യാവ്രതവും അധാര്മ്മികവും അപ്രായോഗികവും ആണെന്നു സഭാനേതൃത്വത്തിനു ബോദ്ധ്യം വരുമെന്നും നിര്ത്തലാക്കപ്പെടും എന്നുമാണ് എന്റെ വിശ്വാസം.
സഭയില്‍ പണ്ടു നിലനിന്നിരുന്ന പല നിയമങ്ങളും ഇന്ന് ഇല്ലാതായിട്ടുണ്ട്. ഉദാ:
1. പാതിരാ മുതല്‍ ഉപവസിച്ചെങ്കിലേ കുര്ബാന സ്വീകരിക്കാവൂ.
2. പകല്‍ 12 മണിക്കു മുമ്പു മാത്രമേ വിശുദ്ധ കുര്ബാന അര്പ്പിക്കാവൂ.
3. ഒരു ദിവസം ഒരു കുര്ബാനയേ പാടുള്ളൂ.
4. കുര്ബാന ലത്തീനിലോ സുറിയാനിയിലോ ആയിരിക്കണം. പ്രാദേശിക ഭാഷയില്‍ ആയിരിക്കരുത്.
5. വൈദികര്‍ അല്മായരുടെ വേഷം ധരിക്കരുത്.
6. പണം കടം കൊടുക്കുന്നതിനു പലിശ വാങ്ങരുത്.
ദൈവസ്തുതിക്കും പ്രീതിക്കുംവേണ്ടി ഒരുകാലത്ത് മനുഷ്യര്‍ മൃഗങ്ങളെയും മനുഷ്യരെത്തന്നെയും ബലി കഴിച്ചിരുന്നു. അതൊക്കെ ശരിയല്ലെന്നു ബോധ്യപ്പെട്ട്, ഇന്ന് അതൊക്കെ നിര്ത്തിയിരിക്കുകയാണ്. അതുപോലെ ഒരുകാലത്ത് നിലവിലിരുന്നിരുന്ന ദേവദാസീ സമ്പ്രദായവും ഇന്ന് നിന്നുപോയിരിക്കുകയാണ്. ദൈവത്തിനുവേണ്ടിയോ ദൈവരാജ്യത്തിനുവേണ്ടിയോ നമ്മള് നമ്മുടെ കൈവെട്ടാനോ ജനനേന്ദ്രിയങ്ങള്‍ മുറിച്ചുകളയാനോ ഒരിക്കലും ഭക്ഷണം കഴിക്കാതിരുന്ന് സ്വയം മരണം വരിക്കാനോ പാടില്ല. അതുപോലെതന്നെ ദൈവരാജ്യത്തിനുവേണ്ടി നിത്യ ബ്രഹ്മചാരികളായിരിക്കുന്നതും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.
മൃഗങ്ങളുടെ രീതിയില്‍ നമ്മള്, കിട്ടുമ്പോഴൊക്കെ ഭക്ഷിക്കേണ്ടാ. എന്നിരുന്നാലും ഒരിക്കലും ഭക്ഷിക്കാതിരുന്നാല്‍ ശരിയാവുകയില്ല. കുറച്ചു സമയത്തേക്ക്് നമുക്ക് ആശയടക്കം കാക്കാം. പക്ഷേ കാലാകാലത്തോളം ആശയടക്കം ആയാല്‍ ശരിയാവില്ല.
മകനോട് അപ്പന് 'മോനേ ഒരു സൂചി കടയില്‍ പോയി കൊണ്ടുവാ' എന്നു പറയുന്നിടത്ത് 'തീരെ ഭാരമില്ലാത്ത ഈ സൂചി അപ്പനു വാങ്ങിക്കൊണ്ടുപോയി കൊടുത്താല്‍ കൊള്ളാമോ? അല്പം ഭാരമുള്ളതായിക്കൊള്ളട്ടെ അപ്പന്' എന്നു വിചാരിച്ചുകൊണ്ട് ഒരു അമ്മിക്കല്ല് വാങ്ങി പാടുപെട്ട് ചുമന്നുകൊണ്ട് അവന് വരണമോ?
ദൈവത്തിനുവേണ്ടി ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ പ്രകൃത്യനുസരണമായി നമ്മള് ജീവിക്കുകയല്ലേ വേണ്ടത്?
ശരിയാണ്, വിവാഹിതര്ക്കുള്ളതുപോലെ കുടുംബ പ്രാരബ്ധങ്ങളില്ലാതിരിക്കെ ബ്രഹ്മചാരികള്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ഒരുപക്ഷേ ചെയ്യാന്‍ സാധിച്ചെന്നു വരാം. എന്നുവച്ച് അതൊക്കെ ദൈവം ആഗ്രഹിക്കുന്നവയാകണമെന്നില്ല. അപ്പനെ സന്തോഷിപ്പിക്കാനായി കൊച്ചുമകന് തടിപിടിക്കുകയൊന്നും വേണ്ടാ. അത് ആന പിടിച്ചുകൊള്ളും.
കാലാന്തരത്തില്‍ ഇസ്രായേലിലുണ്ടായിരുന്ന മൃഗബലിയും ഇന്‍ഡ്യയില്‍ ഉണ്ടായിരുന്ന ദേവപ്രീതിക്കായുള്ള ദേവദാസീ സമ്പ്രദായവും കൊടുങ്ങല്ലൂരിലും മറ്റും നടന്നിരുന്ന തെറിപ്പാട്ടുകളും നിന്നുപോയതുപോലെ, മുമ്പേ എഴുതിയ നിയമങ്ങളൊക്കെ മാറിപ്പോയതുപോലെ, സഭയിലെ നിത്യബ്രഹ്മചര്യവും നിര്ത്തലാകും എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഒരുതരം മനുഷ്യാവകാശധ്വംസനം എന്ന നിലയിലും ആത്മഹത്യ എന്ന നിലയ്ക്കും അത് ശിക്ഷാര്ഹമായി പരിഗണിക്കപ്പെടാനിടയാകും.
വൈദികരും സന്ന്യസ്തരും പറയാറുണ്ട്, ''ശാരീരികമായി ഞങ്ങള്ക്ക് മക്കളില്ലെങ്കിലും ആത്മീയമായി ഞങ്ങള്‍ മക്കളുള്ളവരാണ്. ഞങ്ങളെ ആളുകള്‍ വിളിക്കുന്നതു ഫാദര്‍, മദര്‍ എന്നൊക്കെയല്ലേ'' എന്ന്. അതൊക്കെ ശരിയാണ്. എന്നാല്‍ ആധ്യാത്മികമായി മാത്രമല്ല, ശാരീരികമായിട്ടും നമ്മള് പിതാവിങ്കലേക്കു വളരണം. ജീവന്റെ അപ്പം കൊണ്ടു മാത്രം ജീവിക്കാന്‍ ജീവന്റെ അപ്പം കൈകാര്യം ചെയ്യുന്ന വൈദികര്ക്കും മാര്പ്പാപ്പയ്ക്കുതന്നെയും ഉണ്ടോ സാധിക്കുക?
ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ആണും പെണ്ണും ആയിട്ടാണ്. ഒന്നിച്ച് ഒന്നായിട്ടു പോകാനാണ്. അങ്ങനെയായിരിക്കെ, കുറെക്കാലത്തേക്ക് അവര്‍ അകന്നുനിന്നാലും പിന്നീട് ഒന്നിച്ചു പോകണം. അല്ലെങ്കില്‍ അമേരിക്കയിലും മറ്റും ഉണ്ടായതുപോലെ ലൈംഗിക അപവാദങ്ങള്‍ ഉണ്ടാകാതിരിക്കുകയില്ല. നമ്മുടെ നാട്ടിലും അപവാദങ്ങള്‍ ഉണ്ട്. അത് അധികമാരും അറിയുന്നില്ല എന്നേയുള്ളൂ.
''വഴിയരികില്‍ മൂത്രം ഒഴിക്കരുത്'' എന്ന ബോര്ഡിനടുത്ത് പൊതുവായ മൂത്രപ്പുര ഒന്നും ഇല്ലെങ്കില്‍, ഒരു വഴിയാത്രക്കാരന് വഴിയരികില്‍ മൂത്രം ഒഴിച്ചെന്നു വരും. അത് നിയമലംഘനവും ശിക്ഷാര്ഹവുമാണെങ്കില് കൂടി, ദൈവത്തിന്റെ മുമ്പില്‍ അയാള്‍ ശിക്ഷാര്‍ഹനല്ല. അത്യാവശ്യമായി മൂത്രം ഒഴിക്കാനുളളപ്പോള് അങ്ങനെ ചെയ്യാതെ അയാള്ക്കതു കുടിക്കാനാവുമോ?
ഇതുപോലെ, ബ്രഹ്മചര്യവ്രതമുള്ള വൈദികരും സന്ന്യസ്തരും അവരുടെ വ്രതത്തിനു വിരുദ്ധമായി വല്ലതും ചെയ്തുപോകുന്നത് സഭയുടെയും സന്ന്യാസ സമൂഹത്തിന്റെയും ദൃഷ്ടിയില് കുറ്റകരമാണ്; ശിക്ഷാര്ഹമാണ്. എങ്കില്ക്കൂടി, ദൈവത്തിന്റെ മുമ്പില്‍ അവര്‍ ശിക്ഷാര്‍ഹരല്ല എന്ന വിചാരമാണ് എനിക്കുള്ളത്.
സഭാധികാരികള്ക്കറിയത്തില്ലെങ്കിലും തമ്പുരാനറിയാം അവരുടെ വീര്പ്പുമുട്ടലും പ്രയാസവും. സഭയും സമൂഹവും അവരെ ശിക്ഷിക്കുമെന്നിരുന്നാലും , തമ്പുരാന്‍ ''എന്റെ മോനേ. നീ എന്തിനാ ഈ വേണ്ടാത്ത ചുമട് എടുക്കാന്‍ പോയത്. സാരമില്ല'' എന്നായിരിക്കും അവരോടു പറയുക.
വൈദിക ബ്രഹ്മചര്യം ഇന്ന് കത്തോലിക്കാ സഭയില്‍ നിര്‍ബന്ധമാണെങ്കിലും, പുരോഹിതര്‍ ബ്രഹ്മചാരികളായിരിക്കണമെന്നത് സഭാനിയമം മാത്രമാണ്. സഭയ്ക്ക് വേണ്ടെന്നു വയ്ക്കാനേ ഉള്ളൂ അത്. അനതിവിദൂര ഭാവിയില്‍ അതു സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ. വേണ്ടാത്ത വരിഞ്ഞുകെട്ടുകള് എന്തിനു സഭ തുടര്ന്നുകൊണ്ടു പോകണം?
ഒരിക്കല്‍ എന്റെ സുഹൃത്തായ ഒരു അച്ചന് പറഞ്ഞത് ഞാന്‍ അനുസ്മരിക്കട്ടെ. ഹിമാലയത്തിലുള്ള ഒരു ഹൈന്ദവാശ്രമത്തില് കുറച്ചു ദിവസം ചെലവഴിച്ച അദ്ദേഹം ''എനിക്ക് ഇവിടെ ചേരാമോ?'' എന്ന് ആശ്രമ ശ്രേഷ്ഠനോട് ചോദിച്ചു. ''താങ്കള്‍ വിവാഹിതനാണോ?'' എന്ന് അദ്ദേഹം അച്ചനോടു ചോദിച്ചു. 'അല്ല' എന്ന് അച്ചന് മറുപടി പറഞ്ഞപ്പോള്‍, ''എന്നാല്‍ മടങ്ങിപ്പോയി വിവാഹിതനായി കുടുംബജീവിതം കഴിച്ചിട്ടു തിരിച്ചു വരിക. അപ്പോള്‍ നമുക്കു നോക്കാം'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നമ്മുടെ പഴയ മഹര്ഷിമാരും ഇസ്രായേലിലെ മഹാപുരുഷന്മാരും (ഗോത്രപിതാക്കന്മാരായ എബ്രാഹാമും യാക്കോബും മോശയും) എല്ലാം വിവാഹിതരായിരുന്നു.
ബ്രഹ്മചര്യം, ഗാര്ഹസ്ഥ്യത്തിനുള്ള നൊവീസ്യാത്തു കാലം പോലെ ആയിരിക്കേണ്ടതാണ്.
പ്രകൃത്യാനുസരണമായി, മക്കളായി ഭൂമിയില്‍ ജനിക്കുന്ന നമ്മള് കാലാന്തരത്തില്‍ മാതാപിതാക്കന്മാരായി, ശാരീരികവും മാനസികവും ആത്മീയവും ആയ തലങ്ങളില്‍ വളര്ന്ന് ഇവിടെ നിന്നു വിടവാങ്ങേണ്ടവരാണ്. അതിനു സഹായകമല്ലാത്ത നിയമങ്ങളും ചട്ടക്കൂടുകളും മാറിപ്പോവുകതന്നെ ചെയ്യും.
കേള്ക്കട്ടെ ഞാന്‍ എങ്ങും നാഥാ,
സുന്ദരമാം നിന്റെ സ്വരം.
Comments
Post a Comment