പ്രഭാതാര്‍ച്ചന

സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ മൂന്നും  

നിത്യമെന്‍ബോധത്തില്‍ സംഭവിക്കെ

ദൈവമേ ജ്ഞാനപ്രകാശമേ നീ

ഞങ്ങളിലുജ്വലിച്ചുദ്ഗമിക്കൂ!


ഞങ്ങളില്‍ ഞാനെന്നഭാവമുണ്ടായ് 

വിദ്വേഷമായ് വളരാതിരിക്കാന്‍

എങ്ങെങ്ങും സ്‌നേഹപ്രവാഹമായ് നീ

നിത്യമാവിര്‍ഭവിച്ചൊഴുകുന്ന സത്യം!



ദൈവമേ, ഹൃത്തില്‍ തുളുമ്പും കൃതജ്ഞതാ-

ഭാവമെന്‍ ജീവിതചൈതന്യമായ്

എന്നയലാളരാമേവരോടും ഹൃത്തി-

ലൂറേണ്ട കാരുണ്യമായൊഴുക്കൂ!


എല്ലാമെന്‍ നന്മയ്ക്കായെറിഞ്ഞീടുവാന്‍

നന്ദിയോടിന്നിനെ സ്വീകരിക്കാന്‍

ആവലാതിക്കിടമിങ്ങില്ലെന്നോര്‍ക്കുവാന്‍

എന്നില്‍ വിവേകമായ് നീ ജ്വലിക്കൂ!


ഇങ്ങെന്നെയെസ്വസ്ഥനാക്കാതെ ഒട്ടുമേ

ആകുലനാകാതെ കാത്തിടേണേ

ഇന്നോളമുണ്ടായ തോല്‍വികളോര്‍ക്കാനും 

കോപിക്കാനും ഇടയാക്കരുതേ!


ദൈവമേ എന്‍ ധര്‍മമെന്തെറിഞ്ഞിന്നും

എന്‍ വൃത്തി കൃത്യമായ് സന്തോഷമായ്

ചെയ്യുവാന്‍ ആത്മപ്രചോദനമേകണേ

നിന്‍ശക്തിയെന്നില്‍ നിറച്ചീടണേ!


ആരുമേ വേദനിച്ചീടാതിരിക്കുവാന്‍

ആദ്യമെന്‍ വീടും ഗുരുകുലമായ് 

കാണും, ഞാനെന്‍ വീട്ടിലുള്ളവര്‍ക്കൊക്കെയും

ഉള്ളില്‍ ഗുരുത്വമുണ്ടെന്നു കാണും !


ഞാനാരുമല്ലെന്നു മെന്നിലുള്ളുള്‍പ്പൊരുള്‍

നീ മാത്രമെന്നുമോര്‍മ്മിച്ചു നീങ്ങാന്‍ 

ഞാനെന്നഭാവം മറക്കുവാന്‍ നിന്നെയെന്‍ 

ജ്ഞാനാര്‍ഥമായറിഞ്ഞാര്‍ദ്രനാകാം.


ആത്മാര്‍ഥമാം പരനെറിഞ്ഞാരെയും 

അന്യരായ് കാണാതുണര്‍ന്നിടാം ഞാന്‍. 

ഇന്നെന്റെ മുമ്പിലെത്തീടുവോര്‍ക്കൊക്കെയും

ഉത്തേജനങ്ങള്‍ പകര്‍ന്നുകൊള്ളാം!


Comments